കാസര്കോട് ജില്ലയിലെ ഉള്ഗ്രാമമായ പുത്തിഗെ പള്ളത്ത് താമസിക്കുന്ന ധര്മ്മത്തടുക്കയിലെ അബ്ദുള് ഹമീദിന്റെയും ആയിഷത്ത് മിസ്‌റ യുടെയും മകളായ നാലു വയസുകാരി ഫാത്തിമത്ത് ഷഹലയുടെ കണ്ണിന് അര്ബുദമാണ്. തമിഴ്‌നാട്ടില് ചെന്നൈയിലെ ശങ്കര നേത്രാലയയില് മുടങ്ങാതെ കീമോതെറാപ്പി ചെയ്യണം. തുടർന്ന് അടിയന്തിര ഓപ്പറേഷനും വേണം. ലോക് ഡൗണില് മകളുടെ ചികിത്സ മുടങ്ങുമെന്ന ആശങ്കയില് കഴിയുകയായിരുന്നു ഈ കുടുംബം. സംസ്ഥാന യുവജന കമ്മീഷനംഗം കെ. മണികണ്ഠന് ഈ വിവരമറിഞ്ഞതോടെയാണ് ചികിത്സയ്ക്കുള്ള വഴി തുറന്നത്. സംസ്ഥാന യുവജന യുവജനകമ്മീഷൻ അദ്യക്ഷ ചിന്താ ജെറോം കുട്ടിയുടെ അമ്മയെ വിളിച്ച് സംസാരിച്ചു. ഈ വിഷയം കേരള സംസ്ഥാന യുവജന കമ്മീഷൻ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി.
ഇതിനെ തുടർന്ന് കേരള സോഷ്യല് സെക്യുരിറ്റി മിഷന്റെ വീ കെയര് പദ്ധതിയിലുള്പ്പെടുത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കാന് സർക്കാർ നിര്ദ്ദേശം നല്കി. ഇന്ന് രാവിലെ 10 മണിക്ക് കുട്ടിയേയും കൊണ്ടുള്ള ആംബുലന്സ് ചെന്നൈ യിലേക്ക് പുറപ്പെട്ടു. മടിക്കൈ പാലിയേറ്റീവ് കെയർ ആംബുലൻസാണ് കുട്ടിയേയും കൊണ്ട് യാത്ര തിരിച്ചത്. ശീരാഗ് മോനാച്ച, അജീഷ് ശങ്കർ എന്നിവരാണ് സാരഥികൾ. ലോക്ഡൗണില് ചികിത്സ വഴിമുട്ടിയപ്പോള് സഹായമെത്തിയതില് കുട്ടിയുടെ കുടുംബവും നാടും വലിയ ആശ്വാസത്തിലാണ്. യുവജന കമീഷൻ അംഗം കെ. മണികണ്ഠൻ, സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ ജിഷോ ജെയിംസ്, സി.എ. സുബൈർ, എ.വി ശിവ പ്രസാദ് എന്നിവർ കുട്ടിയുടെ വീട്ടിലെത്തി യാത്രയയച്ചു.